Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ സിപിഐ നേതൃത്വത്തിനെതിരെ എറണാകുളം ജില്ലാ കൗൺസിലിൽ വിമർശനം. സി.കെ.ചന്ദ്രപ്പനുശേഷം സിപിഐയ്ക്ക് കൊള്ളാവുന്ന സെക്രട്ടറിയില്ലെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.
ചിഞ്ചു റാണിക്ക് പഞ്ചായത്ത് മെമ്പറാകാൻ പോലും യോഗ്യതയില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. മന്ത്രിയായത് വിഭാഗീയതയുടെ ഫലമാണ്. സിപിഐ സിപിഎമ്മിന്റെ ബി ടീമാണ്. പിണറായി വിജയനെതിരെയും വിമർശനം ഉയർന്നു.
പിണറായിക്ക് ലാളിത്യമില്ല. തോൽവിയിലൂടെ തെളിഞ്ഞത് കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്നുമാണ് വിമർശനം. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് തെറ്റാണെന്നും അംഗങ്ങൾ പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഐയിൽ നേതൃമാറ്റത്തിന്റെ സാഹചര്യം ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. സാങ്കേതികമായ തടസങ്ങൾ പ്രശ്നമല്ലെന്നും മുൻപും ഇത്തരം തടസങ്ങൾ നീക്കി നടപടി ഉണ്ടായിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
മന്ത്രിമാരിൽ ഭൂരിഭാഗം പേരും വിജയിച്ചതിൽ അഭിമാനമുണ്ട്. സമീപനത്തിന്റെ പ്രശ്നമാണോ എന്ന ചോദ്യത്തോട്, രണ്ടും രണ്ട് പാർട്ടികൾ എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. പ്രതിപക്ഷ നേതാവിനെ സിപിഎം തീരുമാനിക്കും. ഇടത് നയവ്യതിയാനങ്ങൾ വന്നപ്പോൾ തിരുത്തേണ്ട ഘട്ടങ്ങളിൽ സിപിഐ തിരുത്തിയിട്ടുണ്ട്.
എലപ്പുള്ളി ബ്രൂവറി, പിഎംശ്രീ മുതലായവ ഉദാഹരണമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. സഖാക്കൾക്ക് തുറന്നടിക്കാം എന്ന എംഎ ബേബിയുടെ പ്രസ്താവനയിൽ സിപിഐയിൽ എപ്പോഴും തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കാറുണ്ടെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്രത്തോളം വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതൊരു പരാജയമാണെന്നും അതിന് മറ്റൊരു പേരില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഈ പരാജയം കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിയാനോ മാറത്തടിച്ച് നിലവിളിക്കാനോ പോകുന്നില്ലെന്നും പാഠങ്ങള്‍ പഠിച്ച് മാറ്റങ്ങള്‍ വരുത്തി മുന്നോട്ടു പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ട് മാത്രമേ പോകാനാവുകയുളളു എന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതൊരു പരാജയമാണ്. അതിന് വേറൊരു പേരില്ല. പേരൊന്ന് മാത്രം. പരാജയം. അങ്ങനെ സംഭവിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിഞ്ഞ് പോകുന്നില്ല. മാറത്തടിച്ച് നിലവിളിക്കാനും പോകുന്നില്ല. ഞങ്ങള്‍ അതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും.
എവിടെയാണ് വീഴ്ച്ചയുണ്ടായതെന്ന് പരിശോധിക്കും. മാറ്റങ്ങള്‍ വരുത്തും. തിരുത്തലുകള്‍ വരുത്തും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ടേ പോകാനാവൂ. ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും'- ബിനോയ് വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിലും കലാപം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ കടുത്ത വിമർശനമാണ് ഉയര്‍ന്നത്.
സെക്രട്ടറി മാറണമെന്ന ആവശ്യമുയർന്നേക്കും. എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങൾ ബുധനാഴ്ച ചേരും. സ്ഥാനാർഥി നിർണയം പാളിയെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
നേതൃത്വത്തിന്റെ പിടിവാശി പരാജയ കാരണമായെന്നാണ് വിലയിരുത്തൽ. നാദാപുരം, തൃശൂർ, അടൂർ, പീരുമേട്, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം തിരിച്ചടിയായി. സെക്രട്ടറിയുടെ കടുംപിടുത്തം തോൽവിക്ക് ആക്കം കൂട്ടിയെന്നും വിലയിരുത്തലുണ്ട്.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ വീട്ടിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
നിതിന്റെ ബന്ധുക്കളെ സന്ദർശിച്ച അദ്ദേഹം നിയമപരമായും അല്ലാതെയുമുള്ള എല്ലാ സഹായങ്ങളും നൽകാമെന്നു ബിനോയ് വിശ്വം നിതിൻ രാജിന്റെ മാതാപിതാക്കൾക്ക് ഉറപ്പുനല്‍കി.
സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കണ്ണൻ എസ്. ലാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരിന്നു.
Kerala
കോട്ടയം: എഫ്സിആര്‍എ താല്കാലികമായി മരവിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കണ്കെട്ട് വിദ്യയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
വിദേശപണം രാജ്യത്തേക്ക് എത്തുമ്പോള്‍ അതിനു കണക്കുകള്‍ വേണം. അതിന് നിലവില്‍ വ്യവസ്ഥയുണ്ട്. ന്യൂനപക്ഷങ്ങളും ചില എന്‍ജിഒകളും നടത്തുന്ന പലസ്ഥാപനങ്ങളെയും ലക്ഷ്യംവച്ചാണു കേന്ദ്രത്തിന്റെ പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സ്ഥാപനങ്ങള്‍ക്കുനേരെ എന്തെങ്കിലും സംശയം ഉയര്‍ത്തി അവയുടെ സ്വത്ത് പിടിച്ചെടുക്കുകയാണ് എഫ്സിആര്‍എയിലൂടെ ലക്ഷ്യമാക്കുന്നത്. ഇത് നികൃഷ്ടമാണ്. ഭയപ്പെടുത്തിയും സ്വാധീനം ചെലുത്തിയും ന്യൂനപക്ഷ വിഭാഗങ്ങളെ വരുതിയില്‍ കൊണ്ടുവരാനുള്ള ഈ നീക്കം യാദൃശ്ചികമല്ല.
ബിജെപിയെ നയിക്കുന്നത് ആര്‍എസ്എസ് ആണ്. പേര് കൊണ്ട് ഹിന്ദുത്വം അവകാശപ്പെടുന്നവരെ നയിക്കുന്നത് ഫാസിസ്റ്റ് നയങ്ങളാണ്. അത്തരക്കാര്‍ എന്ത് ചെയ്യുമ്പോഴും പ്രത്യേക ലക്ഷ്യമുണ്ടാകും. ഈ ന്യൂനപക്ഷ വേട്ടയ്ക്കു പിന്നിലും ക്രിസ്ത്യാനികളെയും മുസ്ലിംകളെയും ഇന്ത്യയുടെ ശത്രുക്കളായി കാണുന്ന ആ ഐഡിയോളജി തന്നെയാണ് മോദിയെ നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നതിന് എല്‍ഡിഎഫിന് ആശങ്കയില്ല. അക്കാര്യത്തില്‍ എല്‍ഡിഎഫിന് കര്‍ശനമായ നിലപാടുണ്ട്. അത് എല്ലാവര്ക്കും അറിയാം. ശബരിമലയില്‍ മാത്രമല്ല, ഏതൊരു ക്ഷേത്രങ്ങളിലെയും സ്വത്ത് ആര് കവര്‍ന്നാലും ഒരു ദാക്ഷിണ്യവും പാടില്ല. അവര്‍ ശിക്ഷിക്കപ്പെടണം.
Kerala
തിരുവനന്തപുരം: ദൂരദര്‍ശനിലെ പ്രചാരണ പരിപാടി ബഹിഷ്കരിച്ച് സിപിഐ. കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം ഒഴിവാക്കണമെന്ന് ദൂരദർശൻ ആവശ്യപ്പെട്ടതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അങ്ങനെയെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് താൻ അറിയിച്ചതായി ബിനോയ് വിശ്വം പറഞ്ഞു.
ദൂരദർശൻ സ്വതന്ത്ര സ്ഥാപനമാണ്. ബിജെപിയുടെ ചാനൽ അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.സിപിഐക്ക് അനുവദിച്ച പരിപാടിയിൽ ചില ഭാഗങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ചെന്ന് ബിനോയ് വിശ്വം വിശദീകരിച്ചു.
ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരായ പരാമർശങ്ങൾ ഒഴിവാക്കി പരിപാടി റെക്കോർഡ് ചെയ്യാമെന്നാണ് പറഞ്ഞത്. അവസാനത്തെ രണ്ട് ഖണ്ഡികകൾ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. വെറ്റിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഭാഗങ്ങൾ ഒഴിവാക്കാൻ ദുരദർശൻ ആവശ്യപ്പെട്ടത്.
ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണ് വെട്ടി മാറ്റിയതെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. പൂർണമായും നിബന്ധനങ്ങൾ പാലിക്കുന്ന രീതിയിൽ തയാറാക്കിയ പരിപാടിയാണ് വെട്ടിമാറ്റിയത്. ബിജെപിയുടെ കൽപ്പനപ്രകാരമാണ് വെട്ടിമാറ്റൽ. ഇത് അങ്ങേയറ്റം അപലപനീയമാണെന്ന് ബിനോയ് വിശ്വം വിമർശിച്ചു.
Kerala
തിരുവനന്തപുരം: എൽഡിഎഫിന് തുടർച്ചയായ മൂന്നാം തവണയും ഭരണം ലഭിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ബിനോയ് വിശ്വം അവകാശപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വനവാസത്തിനു പോകാനായി കൂടുംകുടുക്കയും തയാറാക്കി ഭാണ്ഡവും കെട്ടിവയ്ക്കുന്നത് നന്നാകും. യുഡിഎഫിന് നൂറു സീറ്റിലധികം ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിച്ച് വനവാസത്തിനു പോകുമെന്ന വാക്ക് പാലിക്കുമെങ്കില്‍ സതീശന് അതിന് തയാറാകുന്നത് നന്നാവുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
നൂറു പോയിട്ട് അതിന്റെ പരിസരത്തുപോലും യുഡിഎഫ് വരില്ല. കേരളത്തില്‍ എല്‍ഡിഎഫ് അനുകൂല കാറ്റാണ് വീശുന്നത്. എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പാണ്. ചരിത്രമറിയുന്ന ഒരാളും എല്‍ഡിഎഫ് - ബിജെപി ഡീല്‍ എന്ന പച്ചക്കള്ളം വിശ്വസിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
പത്തനംതിട്ട: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നേതാക്കളും പന്തളം കൊട്ടാരം ഭാരവാഹികളെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറും അടൂരിലെ സ്ഥാനാർഥി പ്രിജി കണ്ണനും നേതാക്കളോടൊപ്പം കൊട്ടാരത്തിൽ എത്തിയത്. ശബരിമല യുവതീ പ്രവേശനത്തിലെ സർക്കാർ നിലപാട് മാറ്റത്തിന് പിന്നാലെയാണ് സന്ദർശനം.
ശബരിമല യുവതീ പ്രവേശനത്തിൽ ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് പന്തളം കൊട്ടാരം നിർവാഹക സംഘം സുപ്രീംകോടതിയിൽ സമർപ്പിച്ച വാദം. യുവതീ പ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം.
സുപ്രീംകോടതി വിധിയിൽ ഭക്തരായ സ്ത്രീകൾതന്നെ എതിർപ്പുയർത്തിയെന്ന സൂചനയും സർക്കാർ സത്യവാങ്മൂലത്തിൽ നൽകിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമലക്കേസിൽ നേരത്തെ സ്വീകരിച്ച നിലപാടിൽനിന്ന് പിന്നോക്കം പോകുകയാണ് ഇടതു സർക്കാർ ചെയ്തത്.
Kerala
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ എംപി. ധനമന്ത്രിക്ക് പോലും ബോറടിച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഷാഫി വിമര്‍ശിച്ചു. നല്ല മുദ്രാവാക്യങ്ങൾ പോലും സാമ്പത്തിക ഉത്തേജനത്തിന് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടിയിരിക്കുന്നത്. ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിന്റെ വികസനം എന്നതാണ് കേന്ദ്ര രീതി. എയിംസും അതിവേഗ റെയിലും അടക്കമുള്ള പദ്ധതികൾ ഒന്നും കേരളത്തിന് അനുവദിച്ചില്ല.'-ഷാഫി വിമർശിച്ചു.
ബജറ്റിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.
പൊള്ളയായ വാഗ്ദാനങ്ങളാണ് ബജറ്റിലുള്ളത്. യുവശക്തി ബജറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ തൊഴിൽ ഇല്ലായ്മ പരിഹരിക്കാൻ പദ്ധതികൾ ഇല്ല. അംബാനി, അദാനി കോർപറേറ്റ് ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ അവഗണിച്ചു. പാലം കടക്കുമ്പോൾ നാരായണ പിന്നെ കൂരായണ എന്ന രീതിയിലാണ് ബിജെപി സർക്കാർ പെരുമാറുന്നതെന്നും കുത്തകളുടെ കൊള്ളക്ക് കുടപിടിക്കുന്ന ബജറ്റാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: കെ റെയിലിനെ കുറിച്ച് പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ റെയിൽ അടഞ്ഞ അധ്യായമാണെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. കെ റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി മഞ്ഞക്കുറ്റികള്‍ അടിച്ച സ്ഥലം എല്ലാം ഉടൻ പഴയപടിയാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
"കേരളത്തിന് അതിവേഗ റെയിൽ പാത വേണം. അത് ഏതു പദ്ധതിയാണെങ്കിലും കുഴപ്പമില്ല. ഇക്കാര്യത്തിൽ കേരളത്തിന് പിടിവാശിയില്ല. കേരളത്തിലെ ഭൂലഭ്യത അനുസരിച്ചുള്ള പദ്ധതി വേണം.'-ബിനോയ് വിശ്വം പറഞ്ഞു.
"നിയമസഭാ തെരഞ്ഞെടുപ്പിനായി എൽഡിഎഫിൽ സീറ്റ് വിഭജനം തുടങ്ങിയിട്ടില്ല. സിപിഐ ഇത്തവണ കൂടുതൽ സീറ്റ് ചോദിക്കില്ല. മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരും.'- ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം : കോർപറേഷനിൽ ബിജെപി ഭരണം ഉറപ്പുവരുത്തിയതിൽ സന്തോഷം പൂണ്ട് തിരുവനന്തപുരം ജില്ലയുടെ സമ്പൂർണ വികസനത്തിനായി വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുമെന്നു പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ കബളിപ്പിച്ചൂവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
മോദിയുടെ സന്ദർശനം കേരളീയരെ അക്ഷരാർഥത്തിൽ ഇളിഭ്യരാക്കി. യാതൊരുവികസന പ്രഖ്യാപനങ്ങളും ഉണ്ടായില്ല എന്നു മാത്രമല്ല കേരളത്തിന് ലഭ്യമാകേണ്ട എയിംസിനെ കുറിച്ച് അദ്ദേഹം മനഃപൂർവം മൗനം പാലിക്കുകയാണ് ഉണ്ടായത്. മാത്രമല്ല കേരളത്തിനു ലഭിക്കാനുള്ള 5783 കോടി രൂപ ലഭ്യമാക്കുന്ന കാര്യത്തിലും മൗനം പാലിച്ചു.
അതിവേഗ റെയിൽ തിരുവനന്തപുരം സന്ദർശനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്ന് കൊട്ടിഘോഷിച്ച ബിജെപി നേതൃത്വം ഇപ്പോൾ എന്തു പറയുന്നുവെന്നും ബിനോയ് ചോദിച്ചു.
Kerala
തിരുവനന്തപുരം: സിപിഐക്കും പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനുമെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രതികരണങ്ങൾക്ക് പിന്നീട് മറുപടി നൽകാമെന്നും തത്കാലം നേതാക്കളൊന്നും അദ്ദേഹത്തിനെതിരേ പ്രതികരിക്കരുതെന്നും ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ പണം വാങ്ങിയെന്ന് വെള്ളാപ്പള്ളി പറഞ്ഞതിന് തക്കതായ മറുപടി കൊടുത്തിട്ടുണ്ട്. ഇനി അക്കാര്യത്തിൽ കൂടുതൽ പ്രതികരിച്ച് വിവാദങ്ങൾ ഉണ്ടാക്കേണ്ട കാര്യമില്ല.
പാർട്ടി സമ്മേളനത്തിനായി പണം പിരിച്ചത് ഒദ്യോഗിക രസീത് നൽകിയാണ്. ഇക്കാര്യത്തിൽ തനിക്കോ പാർട്ടി നേതൃത്വത്തിനോ ഒരു അവ്യക്തതയുമില്ലെന്നും വെള്ളാപ്പള്ളിയെ അയാളുടെ വഴിക്ക് വിട്ടേക്കൂ എന്നും സെക്രട്ടേറിയറ്റിൽ ബിനോയ് വിശ്വം പറഞ്ഞു.
സെക്രട്ടറി പറഞ്ഞ സാഹചര്യത്തിൽ മറ്റു നേതാക്കളൊന്നും ഇതുസംബന്ധിച്ച് ചർച്ചയ്ക്കും മുതിർന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ എല്ലാ പാർട്ടി ഘടകങ്ങൾക്കും സെക്രട്ടേറിയറ്റ് നിർദേശം നൽകി. വരും ദിവസങ്ങളിൽ ജില്ലാ കൗണ്‍സിലുകളും മണ്ഡലം കമ്മിറ്റികളും ചേർന്ന് പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യും.
Kerala
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽനിന്ന് പണം വാങ്ങിയിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വഴിവിട്ട സഹായം ചെയ്യില്ലെന്നു പറഞ്ഞാണ് പണം വാങ്ങിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് വെള്ളാപ്പള്ളിയെ കാണാൻ പോയിരുന്നതായും മൂന്നു ലക്ഷം രൂപ വാങ്ങിയെന്നും അദ്ദേഹം അറിയിച്ചു. പണം വാങ്ങിയെങ്കിൽ വാങ്ങിയെന്നു തന്നെ പറയുമെന്നും വെള്ളാപ്പള്ളിയുമായി തർക്കത്തിന് ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റിയിൽനിന്ന് ഉൾപ്പെടെ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
വെള്ളാപ്പള്ളിയെ ചുമക്കുന്നത് ഇടതുപക്ഷത്തിനു ബാധ്യതയാകുമെന്നും മതന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തിനെതിരെ സംശയത്തിന് കാരണമാകുമെന്നുമാണ് സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം.
Kerala
തിരുവനന്തപുരം: പുനർജനി ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുനർജനി പദ്ധതി അന്വേഷണം എന്ന് കേൾക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ കാണിക്കുന്ന അങ്കലാപ്പിന്റെ അർഥം എല്ലാവർക്കും മനസിലാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
കാൽ നൂറ്റാണ്ട് കാലം പറവൂരിലെ എംഎൽഎ ആയിരുന്ന പ്രതിപക്ഷ നേതാവ് അവിടെ നടത്തിയ വികസന പ്രവർത്തനങ്ങളെപ്പറ്റി ജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വിഷമിക്കുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. പുനർജനി അന്വേഷണം കൂടി വരുമ്പോൾ വിഡി സതീശന്റെ ആശങ്ക ഇരട്ടിക്കുന്നത് സ്വാഭാവികമാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ഗ്രൂപ്പ് മത്സരങ്ങൾ എല്ലാം മാറ്റിവച്ച് എല്ലാ ഗണത്തിലും പെട്ട നേതാക്കളെ തനിക്ക് ചുറ്റും നിർത്താൻ അദ്ദേഹം കാണിക്കുന്ന അത്യുൽസാഹം "പേടിയുള്ളവരെല്ലാം എന്റെ ചുറ്റും വന്ന് നിൽക്കണമെ” എന്നാവശ്യപ്പെട്ട പഴയ കഥാപാത്രത്തെയാണ് ഓർമിപ്പിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേടിൽ വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: പമ്പയിൽ നടന്ന അയ്യപ്പസംഗമത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയ സംഭവത്തിൽ സിപിഐയുടെ വിമർശനങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. അത് ശരിയായ പ്രവർത്തി തന്നെയാണെന്നും അങ്ങനെ തന്നെയാണ് ഇപ്പോഴും കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിൽ ഒരു തെറ്റുമുണ്ടെന്ന് താൻ കരുതുന്നില്ല. വിഷയത്തിൽ ബിനോയ് വിശ്വത്തിന് അദേഹത്തിന്റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി വിജയന്റേതായ നിലപാടും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
താനാണെങ്കിൽ ഒരു കാരണവശാലും വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരാമർശം.
Kerala
തിരുവനന്തപുരം: സിപിഐ ചതിയൻ ചന്തുവാണെന്ന എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചതിയൻ ചന്തു തൊപ്പി ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നും എൽഡിഎഫിന് മാര്‍ക്കിടാൻ വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയല്ല എൽഡിഎഫ്. വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റില്ലെന്നും അദ്ദേഹം യഥാര്‍ഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രിയെ ഉന്നമിട്ടുള്ള വിമർശനം സിപിഐയിൽ ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നുമാണ് വെള്ളാപ്പള്ളി നടേശൻ നേരത്തെ വിമർശിച്ചത്. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും ഭരണം ഉറപ്പാക്കാനും എല്‍ഡിഎഫ് മേഖലാ ജാഥ നടത്തും. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്നു ജാഥകളാണ് നടത്തുന്നത്. ഇടതു മുന്നണിയെ നയിക്കുന്ന സിപിഎമ്മും പ്രധാന കക്ഷികളായ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥയ്ക്ക് നേതൃത്വം നല്‍കും.
വടക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മധ്യകേരള ജാഥയുടെ ക്യാപ്റ്റനായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ.മാണി എംപിയും, തെക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും ജാഥ നയിക്കും.
ജാഥയുടെ വൈസ് ക്യാപ്റ്റന്മാരെയും മാനേജര്‍മാരെയും ജാഥാംഗങ്ങളെയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും. എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കള്‍ ജാഥയില്‍ അംഗങ്ങളാകും.
എല്‍ഡിഎഫിന്റെ സംസ്ഥാന നേതാക്കളായിരിക്കും ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. സമാപന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. കേന്ദ്രത്തിന്റെ കേരളത്തോടുള്ള അഗവണനയും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും നവകേരള പദ്ധതികളുമാണ് ജാഥയിലെ മുഖ്യ വിഷയം.
വടക്കന്‍ മേഖലാ ജാഥ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തും. 60 നിയമസഭാ മണ്ഡലങ്ങളാണ് വടക്കന്‍ മേഖലാ ജാഥയില്‍ ഉള്‍പ്പെടുക. 15 ദിവസമാണ് ജാഥയുടെ പര്യടനം.
തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോകുന്നത്. 47 മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നു പോകും. ഒമ്പതു ദിവസം നീണ്ടു നില്ക്കുന്ന ജാഥയില്‍ 33 മണ്ഡലങ്ങളാണ് ഉള്‍പ്പെടുക.
നിയോജക മണ്ഡലം കേന്ദ്രങ്ങളിലാണ് ജാഥയുടെ സ്വീകരണം. രാവിലെ ഒരു സ്വീകരണവും ഉച്ചകഴിഞ്ഞ് മൂന്ന് സ്വീകരണവും എന്ന രീതിയിലാണ് ജാഥയു പര്യടനം ക്രമീകരിച്ചിരിക്കുന്നത്. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വലിയ പൊതുസമ്മേളനവും റാലിയും ക്രമീകരിക്കും.
കേരള യാത്രയ്ക്കു പുറമേ വീടുകള്‍ കയറിയുള്ള ആശയ സംവാദം സിപിഎം നേതൃത്വത്തില്‍ നടത്തും. ജനുവരി 15 മുതല്‍ 22 വരെയാണ് വീടുകയറ്റം. ജനുവരി അഞ്ചിന് വാര്‍ഡ് തലത്തില്‍ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും നടത്തും. ജനുവരി 12 കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ സത്യാഗ്രഹ സമരവും നടത്തും.
Kerala
തിരുവനന്തപുരം: ഓഫീസ് മുറി വിവാദത്തിൽ ആർ. ശ്രീലേഖയെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇപ്പോഴും പോലീസ് ഭാഷയിൽ സംസാരിക്കുന്ന ധിക്കാരിയായ കൗൺസിലറാണ് ആർ. ശ്രീലേഖയെന്നും ബിജെപിക്ക് ചെയ്യാൻ എന്തെല്ലാം വേറെയുണ്ടെന്നും ബിനോയ് വിശ്വം ചോദിച്ചു.
ബിജെപിയുടെ ഏറ്റവും നാണംകെട്ട നീക്കമാണിത്. ആർ. ശ്രീലേഖയുടെ നിലപാടിനെ അഭ്യർഥന, അപേക്ഷ എന്ന രീതിയിൽ കാണാൻ കഴിയില്ല. ബിജെപിക്ക് അനുകൂലമായ നിലപാടാണ് കെ.എസ്. ശബരീനാഥിന്റേതെന്നും ബിനോയ് വിശ്വം വിമർശിച്ചു.
മറ്റത്തൂർ വിഷയം കോൺഗ്രസിനെ ബാധിച്ച മാറാവ്യാധിയാണ്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ബിജെപിക്കു വേണ്ടി സംസാരിക്കുന്ന മൂന്നു പേരുണ്ട്. ഒരാൾ തിരുവനന്തപുരം എംപി ശശി തരൂരാണ്. മറ്റത്തൂർ കോൺഗ്രസ് ചെറിയ വിഷയം ആയി കാണരുതെന്നും മഹാത്മാഗാന്ധിയുടെ പാർട്ടി ഗോഡ്സെ പാർട്ടിക്ക് അടിമപ്പെടുന്നതു ദുഃഖകരമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസിലെ നിയമപോരാട്ടങ്ങൾ ഇന്നത്തെ വിധിയോടെ അവസാനിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരും. അതിജീവത ഉയർത്തിയ സത്യത്തിന്റെയും സ്ത്രീ സുരക്ഷയുടെയും പതാക ഇനി ഉയർത്തിപ്പിടിക്കാൻ സിനിമാരംഗത്തെ കൂടുതൽ സ്ത്രീ-പുരുഷന്മാർ രംഗത്തുവരും.
അതിജീവതക്കും സിനിമയിലെ സ്ത്രീ അവകാശങ്ങളുടെയും കൂടെയായിരിക്കും സിപിഐ എന്നും നിലകൊള്ളുക. ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെങ്കിൽ അവർക്ക് ശക്തിപകർന്നവർ ആരെന്ന ചോദ്യം ബാക്കി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി കഴിഞ്ഞു. ഈ നിയമ പോരാട്ടത്തിലൂടെ കുറ്റവാളികളെ ശിക്ഷിക്കാൻ കഴിയുമെന്നാണ് കേരള ജനത വിശ്വസിക്കുന്നത്. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ദുരവസ്ഥകളിലേക്ക് വിരൽചൂണ്ടാൻ അതിജീവിതയുടെ പോരാട്ടത്തിലൂടെ കഴിഞ്ഞുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Kerala
പാലക്കാട്: പാതാളത്തിലേക്കു സ്വയം വീണുപോയ കോൺഗ്രസിനെ ഇനി ആരു വിചാരിച്ചാലും രക്ഷിച്ചെടുക്കാനാവില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പാലക്കാട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് ലീഡേഴ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെ രക്ഷിക്കാനാണ് കോൺഗ്രസ് ഇത്രനാള്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രകോപിതനാകാൻ എന്താണ് കാരണമെന്ന് തനിക്കറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രകോപനം ഉണ്ടാക്കാനോ പ്രകോപിതനാക്കാനോ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്കെ ഫണ്ട് കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം തനിക്കില്ലെന്ന് ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
പിഎം ശ്രീയെ പറ്റി ശിവൻകുട്ടിയെ പഠിപ്പിക്കാൻ താൻ ആളല്ല. പിഎം ശ്രീയെ സംബന്ധിച്ചുള്ള ഇടതുപക്ഷ രാഷ്ട്രീയം ശിവൻകുട്ടിയെ പഠിപ്പിക്കാൻ തന്നെക്കാളും അവകാശമുള്ളത് എം.എ. ബേബിക്കും എം.വി. ഗോവിന്ദനുമാണ്. അവർ പഠിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയിലൂടെ ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ട നടപ്പിലാക്കാനുള്ള നീക്കം, അതിനെപ്പറ്റിയുള്ള ഇടതുപക്ഷത്തിന്റെ ശരിയെന്താണെന്ന് താൻ പഠിപ്പിക്കുന്നില്ല. അത് പഠിപ്പിക്കാൻ സിപിഎമ്മിന്റെ നേതാക്കന്മാരുണ്ട്.
പിഎം ശ്രീയും എസ്എസ്കെയും രണ്ടും ഒന്നല്ല. രണ്ടും കൂട്ടിക്കലർത്തുന്നത് ബിജെപിയുടെ രാഷ്ട്രീയമാണ്. അതല്ല എൽഡിഎഫ് രാഷ്ട്രീയം. എസ്എസ്കെ ഫണ്ട് ലഭിക്കാൻ നമുക്ക് അവകാശമുണ്ട്. എസ്എസ്കെ ഫണ്ട് തട്ടിപറിക്കാൻ കേന്ദ്രം ശ്രമിച്ചാൽ അതിനെ ഇടതുപക്ഷം നിയമപരമായും രാഷ്ട്രീയപരമായും എതിർക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പിഎം ശ്രീയെ സംബന്ധിച്ച ജയപരാജയം അളക്കാൻ സിപിഐ ഇല്ല. ഇത് ഇടതുപക്ഷത്തിന്റെ വിജയമാണെന്നാണ് താൻ നേരത്തെ തന്നെ പറഞ്ഞിരുന്നത്. ഈ കത്ത് ഉൾപ്പെടെയുള്ള എല്ലാ കാര്യവും ഇടതുപക്ഷത്തിന്റെ വിജയമാണ്.
എൽഡിഎഫ് രാഷ്ട്രീയത്തിന്റെ ഐക്യത്തിനോ അടിത്തറയ്ക്കോ ഭംഗം വരുന്നത് ഒന്നും ചെയ്യില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭ തീരുമാനം നടന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചതിനു പിന്നാലെയായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ഇടതുമുന്നണി തീരുമാനമാണ് നടപ്പാക്കിയത്. എസ്എസ്കെ ഫണ്ട് കേരളത്തിന്റെ അവകാശമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐയുടെ സമ്മർദത്തിനു പിന്നാലെയാണ് സർക്കാർ കേന്ദ്രത്തിന് കത്തയച്ചത്. കേന്ദ്രസർക്കാരിന് കത്തയക്കണമെന്നാവശ്യപ്പെട്ട് സിപിഐ മന്ത്രിമാർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ കത്തയച്ചത്.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം ഉണ്ടെന്നും സംസ്ഥാനം ഉപസമിതിയെ വച്ചിട്ടുണ്ടെന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽനിന്നു പിന്മാറുന്നുവെന്നു കാണിച്ച് കേന്ദ്ര സർക്കാരിനു കത്ത് നൽകാനുള്ള മന്ത്രിസഭാതീരുമാനം വൈകുന്നതിൽ അതൃപ്തി അറിയിച്ച് സിപിഐ.
മന്ത്രിസഭ തീരുമാനമെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും കത്ത് നൽകാത്തതിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിളിച്ചു പാർട്ടിയുടെ പ്രതിഷേധം അറിയിച്ചു.
എന്നാൽ കത്തയയ്ക്കുന്നതിൽ വന്നിട്ടുള്ള കാലതാമസത്തെ സംബന്ധിച്ചു പരിശോധിക്കാമെന്നും നിലപാടിൽ ഒരു മാറ്റവും വരുത്തില്ലെന്നും ഗോവിന്ദൻ ബിനോയിയെ അറിയിച്ചു. രണ്ടു ദിവസത്തിനുള്ളിൽത്തന്നെ കത്ത് കേന്ദ്രത്തിനു നൽകാൻ സർക്കാർതലത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ആരോടും ആലോചിക്കാതെ ചർച്ച ചെയ്യാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട മുഖ്യമന്ത്രി പിണറായി വിജയന് ഒടുവിൽ സിപിഐയ്ക്കു മുന്നിൽ തലകുനിക്കേണ്ടിവന്നു. പാർട്ടിയും ഭരണവും സ്വന്തം നിയന്ത്രണത്തിലാക്കി മുന്നോട്ടു പോയ മുഖ്യമന്ത്രി ഇതാദ്യമായി സിപിഐക്കു മുന്നിൽ വഴങ്ങി. ആദ്യം പാർട്ടിയിലെ മന്ത്രിയെപ്പോലും ഇരുട്ടിൽ നിർത്തി പദ്ധതിയിൽ ഒപ്പിടാനുള്ള നീക്കങ്ങൾ സ്വന്തം ഓഫീസ് വഴിയാണു മുഖ്യമന്ത്രി നടത്തിയത്.
സിപിഎം നേതൃത്വം പോലും അറിഞ്ഞതു പദ്ധതിയിൽ സർക്കാർ ഒപ്പിട്ടശേഷമാണ്. സിപിഎമ്മിനും സിപിഐയുടെ നിലപാടുതന്നെയാണെന്ന എം.വി. ഗോവിന്ദന്റെ ഒളിയന്പും മുഖ്യമന്ത്രിയുടെ നടപടിയിലെ അസംതൃപ്തി വ്യക്തമാക്കുന്നതായിരുന്നു. മറ്റു വിഷയങ്ങളിലേതുപോലെ സിപിഐയെ ഇതിലും ഒതുക്കിപ്പോകാമെന്ന മുഖ്യമന്ത്രിയുടെ മോഹമാണു നടക്കാതെ പോയിരിക്കുന്നത്. വിജയിച്ചതാകട്ടെ സിപിഐയും സെക്രട്ടറി ബിനോയ് വിശ്വവും.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നിലപാടിനെ പരസ്യമായാണു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എതിർത്തത്. “എന്തൊരു സർക്കാരിണിത്. സിപിഐയെ ഇരുട്ടിൽ നിർത്തി. ഇടതുപക്ഷ നയത്തിൽനിന്നുള്ള ശക്തമായ വ്യതിയാനം”. എന്നിങ്ങനെ കടുത്ത പ്രയോഗങ്ങളായിരുന്നു ബിനോയിയുടെ ഭാഗത്തുനിന്നുമുണ്ടായത്.
സിപിഐ മന്ത്രിമാരെ അറിയിക്കാതെ, ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ ഒരു ഉദ്യോഗസ്ഥയെ രഹസ്യമായി ഡൽഹിയിൽ പറഞ്ഞയച്ച് ആർഎസ്എസ് വിദ്യാഭ്യാസ പദ്ധതിയിൽ ഒപ്പിട്ടതിനു പിന്നിൽ അസാധാരണമായ എന്തോ ഉണ്ടെന്നു ബിനോയ് വിശ്വം പത്രസമ്മേളനം നടത്തി പറഞ്ഞത് സിപിഎമ്മിനെയും സർക്കാരിനെയും വല്ലാതെ പ്രതിരോധത്തിലാക്കിയിരുന്നു. മന്ത്രിസഭാ യോഗത്തിൽനിന്നു വിട്ടുനിൽക്കുമെന്ന സൂചനകൂടി നൽകിയതോടെ ഇടതുമുന്നണി വല്ലാത്ത പ്രതിസന്ധിയിലായി. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും ബിനോയുടെ നിലപാടിനൊപ്പം ഉറച്ചുനിന്നു.
ഒരുതരത്തിലും പാർട്ടി പിന്നോട്ടു പോകരുതെന്നു സംസ്ഥാന കൗണ്‍സിലും നിർദേശിച്ചതോടെ തുടർന്നെല്ലാം സിപിഐയുടെ വഴിക്കു വന്നു. ബേബിയും ഗോവിന്ദനും പിണറായിയും ബിനോയ് വിശ്വവുമായി നടത്തിയ ഒത്തുതീർപ്പു ചർച്ചകൾ ഫലിച്ചില്ല. പദ്ധതിയിൽനിന്നു പിന്മാറിയല്ലാതെയുള്ള ഒരു ഒത്തുതീർപ്പിനും സിപിഐയില്ലെന്നു വ്യക്തമാക്കിയ ബിനോയ്, ഇടതുനയം നടപ്പിലാക്കാനുള്ള ഏജൻസി തന്നെയാണ് ഇടതുസർക്കാരെന്നു സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ഓർമിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ പത്തുവർഷത്തെ ഇടതുഭരണത്തിൽ പല വിഷയങ്ങളിലും സിപിഎമ്മിന്റെ ഇംഗിതത്തിനനുസരിച്ചു സിപിഐക്കു മുന്നോട്ടു പോകേണ്ടിവന്നിട്ടുണ്ട്. അപ്പോഴെല്ലാം സിപിഐ നേതൃത്വം ശക്തമായി പ്രതികരിക്കാറുണ്ട്. എന്നാൽ സർക്കാരിന്റെ നിലനിൽപ്പു ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങളിൽനിന്നെല്ലാം പിൻവലിയുന്ന നിലപാടാണു സിപിഐ നേതൃത്വം സ്വീകരിച്ചുപോന്നത്.
പാർട്ടി സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ മാവോയിസ്റ്റ് വേട്ടയ്ക്കെതിരേ സർക്കാരിനെതിരേ ശക്തമായ നിലപാടു സ്വീകരിച്ചു. സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ പിന്തുണയും ഈ വിഷയത്തിൽ കാനത്തിനുണ്ടായിരുന്നു. സർക്കാർ തിരുത്തി. പിന്നീടു കാനത്തിന്റെ മരണശേഷം ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായി. ഭൂഗർഭജലം ചൂഷണം ചെയ്തു പാലക്കാട് ബ്രൂവറി സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ബിനോയ് വിശ്വം പരസ്യമായി രംഗത്തുവന്നു. എന്നാൽ സർക്കാർ പിന്നോട്ടു പോയില്ല.
തൃശൂർ പൂരം കലക്കിയെന്ന ആരോപണം കേട്ട എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ അനങ്ങിയില്ല. സ്ത്രീവിഷയത്തിൽ ആരോപണവിധേയനായ സിപിഎം എംഎൽഎ മുകേഷിനെ രാജിവയ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇതും കേട്ടില്ലെന്നു മാത്രമല്ല ബിനോയ് വിശ്വം രാജി ആവശ്യപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞു.
പാർട്ടി സെക്രട്ടറി സിപിഎമ്മിനു വഴങ്ങി നിൽക്കുന്നുവെന്ന വലിയ ആക്ഷേപം സിപിഐ സമ്മേളനങ്ങളിൽ ഉണ്ടായി. ബിനോയ് വെളിയം ഭാർഗവനെയും സി.കെ. ചന്ദ്രപ്പനെയും കണ്ടുപഠിക്കണമെന്നുവരെ സമ്മേളനങ്ങളിൽ പ്രതിനിധികൾ പറഞ്ഞു. തനിക്കു താനാകാനേ കഴിയൂ എന്നു മറുപടി പറഞ്ഞ പാർട്ടി സംസ്ഥാന സെക്രട്ടറിക്കു വീണുകിട്ടിയ ആയുധം പോലെയാണു പിഎം ശ്രീ പദ്ധതി വന്നു ഭവിച്ചത്. കിട്ടിയ അവസരം ഭംഗിയായി ബിനോയ് വിശ്വം ഉപയോഗിക്കുകയും ചെയ്തു.
പാർട്ടി മന്ത്രിമാരും നേതാക്കളും ശക്തമായ പിന്തുണ നൽകിയതോടെ ബിനോയ് വിശ്വം പിഎം ശ്രീയിൽ ആളിക്കത്തി. ഇടതുനയത്തിൽനിന്നും അണുവിട വ്യതിചലിക്കില്ലെന്ന സിപിഐ സെക്രട്ടറിയുടെ തീരുമാനത്തിനു മുന്നിൽ സിപിഎമ്മിനു മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും തോൽവി സമ്മതിക്കേണ്ടി വന്നു. ഒടുവിൽ ഇന്നലത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം വന്പൻ ക്ഷേമ പ്രഖ്യാപനങ്ങൾ നടത്തിയാണു നിലവിലെ പ്രതികൂല സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമം മുഖ്യമന്ത്രി നടത്തിയത്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ് നില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി നേരിട്ട് ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു. പി എം ശ്രീയില്‍ കരാറില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം.
ബിനോയ് വിശ്വവുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് നിലപാട് അറിയിച്ചത്. ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വിവരമുണ്ട്. കടുത്ത തീരുമാനങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയോടും ബിനോയ് വിശ്വം എതിര്‍പ്പ് ആവര്‍ത്തിച്ചുവെന്നാണ് വിവരം. ഒപ്പിട്ടത് ശരിയായില്ലെന്ന് ആവര്‍ത്തിച്ചു. സിപിഐ സംസ്ഥാന എക്സിക്യുട്ടീവിന് മുന്‍പ് മുഖ്യമന്ത്രി സിപിഐ നേതാക്കളുമായി സംസാരിച്ചേക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ബിനോയ് വിശ്വവും മുഖ്യമന്ത്രിയും ഇന്ന് ഒരേ വേദിയിലെത്തുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും വിവാദം ചര്‍ച്ച ചെയ്യും. അവയ്ലബിള് പിബിയും ഇന്ന് ചേരും.
Kerala
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
സിപിഐ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. എല്ലാ പ്രശ്നവും തീരുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചയുടെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം പിഎം ശ്രീ പദ്ധതിയിൽനിന്നും കേരളം പിൻമാറണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടതായാണ് വിവരം. കരാറിൽ ഒപ്പിട്ടതിൽ കടുത്ത എതിർപ്പും ബിനോയ് വിശ്വം ശിവൻകുട്ടിയെ അറിയിച്ചു.
മുന്നണി മര്യാദകൾ ലംഘിച്ചു. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ ധാരണാപത്രത്തിൽ ഒപ്പുവച്ച നടപടി ശരിയായില്ല. നയപരമായ കാര്യങ്ങളിൽ ഇങ്ങനെയല്ല തീരുമാനം എടുക്കേണ്ടത്.
ഇത് പെട്ടന്നുവന്ന പദ്ധതിയല്ല. സിപിഎമ്മും സിപിഐയും വർഷങ്ങളായി എതിർക്കുന്ന പദ്ധതിയാണിത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞുകൊണ്ട് ധാരണാപത്രത്തിൽ ഒപ്പുവച്ചത് ശരിയായില്ലെന്നും ബിനോയ് വിശ്വം മന്ത്രിയെ അറിയിച്ചു.
Kerala
തിരുവനന്തപുരം: ഇടതുമുന്നണിയിൽ സിപിഐയുടെ പ്രാധാന്യം എടുത്തുപറഞ്ഞാണ് ബിനോയ് വിശ്വം ഇന്നലെ വാർത്താസമ്മേളനം നടത്തിയത്. പിഎം ശ്രീയെക്കുറിച്ച് കഴിഞ്ഞ ദിവസം വൈകുന്നേരമാണു നാമെല്ലാവരും അറിയുന്നത്.
വാർത്തകളല്ലാതെ പിഎം ശ്രീയെക്കുറിച്ചുള്ള എംഒയു എന്താണെന്നോ ഇതിൽ ഒപ്പിടുമ്പോൾ കേരളത്തിനു കിട്ടിയ വാഗ്ദാനമെന്താണെന്നോ ഉള്ള കാര്യങ്ങളിൽ സിപിഐ ഇരുട്ടിലാണ്.
നയപരമായ വിഷയമായതിനാൽ പിഎംശ്രീ മന്ത്രിസഭ ചർച്ച ചെയ്യാതെ മാറ്റിവച്ച വിഷയമാണ്.ഈ വിഷയം പിന്നീടൊരിക്കലും മന്ത്രിസഭയിൽ ചർച്ചയിൽ വന്നിട്ടില്ല. ഇടതുമുന്നണിയുടെ ശൈലി ഇതല്ല.
പിഎം ശ്രീ എൻഇപിയുടെ ഷോക്കേസാണെന്നാണു മനസിലായത്. ഇക്കാര്യത്തിൽ എല്ലാ ഇടതുപക്ഷ പാർട്ടികൾക്കും ആശങ്കയുണ്ട്.
അസ്വാഭാവികമായ തിരക്കോട് കൂടി മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ഒരു വാക്കു പോലും പറയാതെ ഉദ്യോഗസ്ഥ ഡൽഹിയിൽ ലാൻഡ് ചെയ്ത് ഒപ്പിടുന്നു. പിറ്റേദിവസം അതിനെ ബിജെപിയും ആർഎസ്എസും എബിവിപിയും പുകഴ്ത്തുന്നു. അതുകൊണ്ടാണ് ചർച്ച ആവശ്യപ്പെടുന്നത്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് തീരുമാനം ആരോടും ചര്‍ച്ച ചെയ്യാതെയാണെന്ന് ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്‍ഡിഎഫിന്റെ ശൈലി ഇതല്ല. ഇതാകരുത് എല്‍ഡിഎഫിന്റെ ശൈലിയെന്നും മുന്നണി മര്യാദയുടെ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത് എല്‍ഡിഎഫിൽനിന്ന് പ്രതീക്ഷിക്കാത്തതാണ്.
സിപിഐയെ ഇരുട്ടിൽ നിര്‍ത്തി തീരുമാനമെടുക്കാനാകില്ല. ഇത് ജനാധിപത്യത്തിന്റെ വഴിയല്ല, തിരുത്തപ്പെടണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ഗൗരവമായ വിഷയത്തിൽ എംഒയു ഒപ്പിടുമ്പോൾ ഘടക പാർട്ടികളെ അറിയിക്കാത്തതിലെ രാഷ്ട്രീയ യുക്തി മനസിലാകുന്നില്ല. മന്ത്രിസഭയിലെ മന്ത്രിമാർക്കും ഇക്കാര്യത്തിൽ അറിവില്ലായിരുന്നു. രണ്ട് തവണ മന്ത്രിസഭയിൽ വന്നു, നയപരമായ തീരുമാനത്തിന് മാറ്റി വച്ച വിഷയം ആണിത്. പിന്നീട് ഒരിക്കലും എൽഡിഎഫിൽ ചർച്ചക്ക് വന്നില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഒപ്പിട്ടത് വാർത്ത കണ്ടപ്പോള്‍ അന്വേഷിച്ചു, വാർത്ത ശരിയാണെന്ന് മനസിലായി. കേൾക്കുന്ന വാർത്ത ശരിയെങ്കിൽ മുന്നണി മര്യാദയുടെ ലംഘനം എന്ന് ഇന്നലെ പറഞ്ഞു. മുന്നണി മര്യാദയുടെ ലംഘനം തന്നെയെന്ന് ആവർത്തിച്ച് പറയുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്നും അതാണ് ഭാരത മാതാവെന്നും പറയുന്നത് എത്രത്തോളം അനുചിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗവർണറെ നിയന്ത്രിക്കേണ്ട സമയം കഴിഞ്ഞു. രാജ്ഭവനെ ആർഎസ്എസ് കാര്യാലയമാക്കാനാണ് ശ്രമം. ദേശീയ ബിംബങ്ങളെ കുറിച്ചും പ്രതീകങ്ങളെ കുറിച്ചും ഗവർണർ മനസിലാക്കണം.
രാജ്ഭവനിൽ നടത്തുന്ന പരിപാടികളിലൊന്നും ഇന്ത്യയുടേത് അല്ലാത്തതൊന്നും കാണിക്കാൻ പാടില്ല. നിയമപരമായി അത് തെറ്റാണ്. വിചാരധാരയാണോ ഭരണഘടനയാണോ വാഴികാട്ടിയാകേണ്ടതെന്ന് ഗവർണർ തീരുമാനിക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധം സംബന്ധിച്ച എം.വി.ഗോവിന്ദന്റെ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി സിപിഐ. 50 വര്‍ഷം മുമ്പുള്ള കാര്യമല്ല, വര്‍ത്തമാനകാല രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പഴയ കാര്യം പറഞ്ഞ് തര്‍ക്കിക്കാന്‍ താനില്ല. എന്ത് കാര്യം എപ്പോള്‍ എങ്ങനെ പറയണമെന്ന വ്യക്തത സിപിഐക്ക് ഉണ്ട്.
എല്‍ഡിഎഫ് ഇപ്പോള്‍ ഉള്ളത് വര്‍ത്തമാനകാലത്താണ്. വര്‍ത്തമാന ഇന്ത്യയ്ക്കും വര്‍ത്തമാന കേരളത്തിനും വേണ്ട രാഷ്ട്രീയമാണ് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുന്നത്. വര്‍ത്തമാനത്തിലൂന്നി ഭാവിയിലേക്കാണ് എല്‍ഡിഎഫ് പോകുന്നത്.
ഗോവിന്ദന്റെ പ്രസ്താവന അനവസരത്തിലാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നോ കമന്റ്സ് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.